റാന്നി : പൊടിയമ്മയുടെ കണ്ണിൽ നിന്നും ഊറി വരുന്ന കണ്ണീരിന് ഒരു വീടിന്റെ വിലയാണുള്ളത്. ഒന്നര വർഷക്കാലമായി ലൈഫ് പദ്ധതിയിൽ നിന്നും ഒരു വീടിനായി കാത്തിരുന്ന പൊടിയമ്മയുടെ രേഖകൾ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥ അപേക്ഷ സമയത്തെ റേഷൻ കാർഡ് മാറ്റത്തിന്റെ പേരിൽ പൊടിയമ്മയെ അയോഗ്യയായി കല്പിക്കുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം കരിഞ്ഞുണങ്ങിയതോടെ തോരാകണ്ണീരുമായി കഴിയുന്ന ഈ വീട്ടമ്മ ഇപ്പോൾ കരുണ തേടി മുഖ്യമന്ത്രിക്കു പരാതി സമർപിച്ചു കഴിഞ്ഞു. റാന്നി – കൊറ്റനാട് പഞ്ചായത്തിന്റെ ഭാഗമായ വലിയകാവിലാണ് മണ്ണാത്ത്മൂല കിഴക്കേതിൽ പി.ഡി. പൊടിയമ്മയുടെ വീട്.
2020 സെപ്തംബറിലാണ് പൊടിയമ്മ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ നൽകുന്ന സമയം പൊടിയമ്മയുടെ റേഷൻ കാർഡിൽ ഉണ്ടായിരുന്ന വിവാഹിതരായ രണ്ടു പെൺമക്കളുടെ പേരുകൾ പിന്നീട് നീക്കം ചെയ്തിരുന്നു. അതിനു ശേഷം മല്ലപ്പള്ളി താലൂക്ക് സപ്ളെ ഓഫീസർ പുതിയ റേഷൻ കാർഡും നൽകിയിരുന്നു. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നവർക്കായി മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. 2020 ജനുവരി ഒന്നിന് സ്വന്തമായി റേഷൻ കാർഡ് ഉള്ളവരെയാണ് അപേക്ഷ നൽകാൻ അനുവദിച്ചിരുന്നത്.
ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകുന്നതിനായി പുതിയ റേഷൻ കാർഡ് അനർഹരായ ആളുകൾ എടുക്കാതിരിക്കാനായിട്ടായിരുന്നു ഈ നിബന്ധന ഏർപെടുത്തിയത്. എന്നാൽ പൊടിയമ്മയുടെ വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥ ഈ നിബന്ധനയുടെ മറപിടിച്ച് അർഹയായ നിർധന വീട്ടമ്മയെ പട്ടികയിൽ നിന്നും പുറത്താക്കുകയായിരുന്നു. പുതിയ റേഷൻ കാർഡിലെ വീട്ടു നമ്പർ നോക്കി കാർഡ് ഉടമയെ തിരിച്ചറിയാൻ ശ്രമിക്കാത്ത ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ നാട്ടുകാരിലും പ്രതിഷേധം ഉയരുകയാണ്.
തുടർന്നാണ് അയൽവാസിയായ അങ്ങാടി ഗ്രാമ പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാറിന്റെ സഹായത്തോടെ പൊടിയമ്മ വിവരങ്ങൾ കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊടിയമ്മയുടെ പരാതി മേൽനടപടിക്കായി തദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി വന്നിട്ടുണ്ട്. അതോടെ തനിക്ക് ലൈഫ് ഭവന പദ്ധതിയിൽ നിന്നും ഉള്ള വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിധവയും നിർധനയുമായ ഈ അറുപത്തിയെട്ടുകാരി.
































