കണ്ണൂർ: പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്‌പാദിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ഈ മാസംതന്നെ. ധനമന്ത്രി അധ്യക്ഷനും എക്സൈസ്, തദ്ദേശ മന്ത്രിമാരുൾപ്പെടെ എട്ടുപേർ അംഗങ്ങളുമായുള്ള നിയമസഭാ ധനകാര്യ സബ്ജക്ട് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇതിനായി നിർമിച്ച നിയമങ്ങളും ചട്ടങ്ങളും സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷും വ്യക്തമാക്കി.
കശുമാങ്ങ, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയവ ഉപയോഗിച്ച് മദ്യം ഉത്‌പാദിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ നിയമഭേദഗതിയും ചട്ടങ്ങളും നിർമിക്കുന്നത് നീണ്ടുപോയി. പഴങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്‌പന്നങ്ങളിൽ വീര്യംകുറഞ്ഞ മദ്യംകൂടി ഉൾപ്പെടുത്തണമെന്നത് കർഷകസംഘടനകൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്. അനുമതി വൈകിയതിനാൽ ഈ സീസണിലും കശുമാങ്ങയുൾപ്പെടെയുള്ള പഴങ്ങൾ ഉപയോഗിക്കാനാകാതെ പാഴായിപ്പോകുന്ന സ്ഥിതിയാണെന്നും പറയുന്നു.





























