ചാത്തന്നൂർ: മദ്യം ശേഖരിച്ച് വിൽപന നടത്തിവന്ന യുവാവ് പോലീസ് പിടിയിൽ. കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ അജേഷിനെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചാത്തന്നൂർ ശീമാട്ടി കല്ലുവാതുക്കൽ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളിൽ മദ്യവിൽപന നടക്കുന്നതായ വിവരത്തെതുടർന്ന് ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇയാളിൽ നിന്ന് 68 ലിറ്റർ വിദേശ മദ്യവും 5650 രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.
ഇയാളിൽ നിന്ന് പിടികൂടിയ കർണാടക നിർമിത മദ്യ പായ്ക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അസി.എക്സൈസ് കമീഷണർ വി.റോബർട്ട് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ വിനോദ് ആർ.ജി,എ. ഷിഹാബുദ്ദീൻ, എസ്. അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.നഹാസ്, ഒ.എസ് വിഷ്ണു, ജെ. ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു.