കോന്നി : നിരന്തര ഭീഷണിയെ തുടര്‍ന്ന് സി.പി.എമ്മിന്റെ മുന്‍ കോന്നി ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച സംഭവത്തില്‍ ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകും. സംഭവത്തില്‍ സി.പി.എം കോന്നി ഏരിയ നേതൃത്വമാണ് പ്രതിക്കൂട്ടില്‍. പാര്ട്ടിക്കാരില്നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് കോന്നി വട്ടക്കാവ് ചരിവുകാലായില്‍ ഓമനക്കുട്ടന് (51) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
10 വര്‍ഷം സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായിരുന്നു ഓമനക്കുട്ടന്. സ്ഥാനമൊഴിഞ്ഞ ശേഷം രണ്ടു വര്‍ഷത്തോളമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. പാര്‍ട്ടി ഭരണത്തിലുള്ള കോന്നി റീജനല്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പയ്യനാമണ്‍ ശാഖയില്‍ കളക്ഷന്‍ ഏജന്റായി ജോലി ഉണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് 13ാം വാര്‍ഡിലെ സി.പി.എം സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ പേരിലാണ് ഓമനക്കുട്ടനുനേരേ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍നിന്ന് ഭീഷണി ഉണ്ടായത്. ഈ വാര്‍ഡില്‍ ക്ഷേമപെന്ഷന് വിതരണം ചെയ്തിരുന്നതും ഓമനക്കുട്ടനാണ്.
ബാങ്കിലെ ബോര്‍ഡ് മെംബര്‍ ലൈജുവാണ് ഇവിടെ മത്സരിച്ച് തോറ്റത്. തോല്‍വിയുടെ ഉത്തരവാദിത്തം ആരോപിച്ച് നേതാക്കള്‍ ഭീഷണി മുഴക്കുകയും സമുഹമാധ്യമങ്ങള്‍ വഴി അപമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടടുത്ത ദിവസം പ്രാദേശിക സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ‘നിന്നെ വെള്ളപുതപ്പിച്ച് കിടത്തുമെന്ന്’ ഭീഷണിമുഴക്കി.
ജോലി കളയുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ഭാര്യ രാധ പിന്നീട് പറഞ്ഞു. ജോലി കളയുമെന്ന ഭീഷണിയാണ് ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഓമനക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് ഭാര്യ രാധയും മറ്റ് ചില ബന്ധുക്കളും പാര്‍ട്ടി ഏരിയ നേതാക്കളില്‍ ചിലരെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഭാഗത്തുനിന്ന് ഭീഷണിയുടെ സ്വരത്തില്‍ തന്നെയായിരുന്നു സംസാരം. ഓമനക്കുട്ടന്റെ സംസ്കാര ചടങ്ങില്‍ എം.എല്‍.എ ജനീഷ് കുമാറും ജില്ല സെക്രട്ടറിയറ്റ് അംഗം അഡ്വ. ആര്. സനല്‍ കുമാറും മാത്രമാണ് പങ്കെടുത്തത്. അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി ജില്ല കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.