റാന്നി: പേഴുംപാറയില്‍ പൊതു കിണറും പരിസരവും കൈയ്യേറാൻ ശ്രമിച്ച പള്ളി ഭാരവാഹികളെ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നില നില്‍ക്കുകയാണ്. കയ്യേറ്റം തടയാൻ എത്തിയ പൊതുജനങ്ങളെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവർത്തകനെയും പോലീസുകാരുടെ സാന്നിധ്യത്തില്‍ പള്ളി ഭാരവാഹികൾ കയ്യേറ്റം ചെയ്യാൻ ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണം. പേഴുംപാറ തിരുഹൃദയ കത്തോലിക്കാ പള്ളി ഭാരവാഹികള്‍ക്കെതിരെയാണ് ഇന്ന് നാട്ടുകാര്‍ സംഘടിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്നും പള്ളി ഭാരവാഹികൾ രണ്ട് ലോഡ് മണ്ണ് കടത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രശ്നം രൂക്ഷമായതോടെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകി.
പുറമ്പോക്ക് സ്ഥലത്ത് വർഷങ്ങളായി കയ്യേറ്റങ്ങൾ നടക്കുന്നതായി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളപ്രശ്നം രൂക്ഷമായി നിൽക്കുന്ന പ്രദേശമാണ് ഇവിടം. പ്രദേശവാസികളുടെ ഏക കുടിവെള്ള സ്രോതസ്സാണ് ഇവിടെയുള്ള പൊതുകിണര്‍. റവന്യൂ പുറമ്പോക്കിലുള്ള പൊതുകിണറും സമീപത്തുള്ള ശുചിമുറിയും പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അനധികൃതമായി സ്ഥലം കയ്യേറാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി നീങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.





























