ആലപ്പുഴ : കോടിക്കണക്കിന് രൂപ ചെലവാക്കി ആറാട്ടുപുഴ, തൃക്കുന്നപുഴ തീരത്ത് കടലാക്രമണ പ്രതിരോധത്തിനായി തയ്യാറാക്കുന്ന ടെട്രപോടുകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരില്ലെന്ന് പരാതി. തൃക്കുന്നപ്പുഴ, പതിയങ്കര, ആറാട്ട്പുഴ ബസ്റ്റാന്റ്, എകെജി നഗർ, നല്ലാണിക്കൽ എന്നിവിടങ്ങളിലാണ് വൻ തോതിൽ ഇവയുടെ നിർമ്മാണം നടക്കുന്നത്. മിക്സിങ് പ്ലാന്റുകൾ ഘടിപ്പിച്ച കൂറ്റൻ ലോറികളിൽ കോൺക്രീറ്റ് മിശ്രിതമെത്തിച്ച് കൃത്രിമ കല്ലുകൾ നിർമ്മിക്കുന്ന ജോലികളാണ് നടന്നുവരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് വാഹനത്തിൽ കൊണ്ടുവരുന്ന മിശ്രിതം അച്ചുകളിൽ നിറച്ച് കൃത്രിമ കല്ലുകളുടെ നിർമ്മാണം നടത്തുന്നത്. മതിയായ സാങ്കേതിക പരിജ്ഞാനമില്ലാത്ത തൊഴിലാളികൾ ചെയ്യുന്ന ജോലി കാര്യക്ഷമമെന്നുറപ്പാക്കാൻ ഒരുദ്യോഗസ്ഥന്റെ സാന്നിധ്യം പോലും ജോലിസ്ഥലത്തു കാണുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കോൺക്രീറ്റിന് മതിയായ സമ്മർദ്ദം ഉറപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. 100 കോടിയിലധികം രൂപയാണ് ഇവിടെ പുലിമുട്ട് നിർമ്മാണത്തിന് ചെലവഴിക്കുന്നതെന്ന ഗൗവരം നിർമ്മാണ ചുമതലയുള്ള ജലസേചന വകുപ്പിന്റെ സെപ്ഷ്യൽ പർപ്പസ് ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കാണിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.





























