തിരുവനന്തപുരം : ലോക്ക്ഡൗണിൽ ഇളവ് നൽകേണ്ട മേഖലകളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം മറ്റെന്നാള്‍. കേന്ദ്രതീരുമാനത്തിന് ശേഷം മറ്റെന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇന്ന് പുതിയ മാർഗനിർദേശം പുറത്തിറക്കിയേക്കും.
ഹോട്ട് സ്പോട്ട് അല്ലാത്ത മേഖലകളിൽ ഇളവ് നൽകാനുളള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിർദേശം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. എന്നാല്‍ അന്നത്തെ ചര്‍ച്ചക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിട്ടില്ല. ഹോട്ട് സ്പോട്ട് പ്രദേശങ്ങളിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് സംസ്ഥാനത്ത് നിലവിൽ ഹോട്ട് സ്പോട്ട് ആയി നിശ്ചയിച്ചിട്ടുളളത്.