പത്തനംതിട്ട : കോവിഡിന്റെ രണ്ടാംവരവിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഏർപ്പെടുത്തിയ അശാസ്ത്രീയമായ ലോക് ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ ധർണ നടത്തി.
കഴിഞ്ഞ 40 ദിവസമായി കേരളത്തിലെ വ്യാപാരികൾ ലോക്ക് ഡൗണിൽ പെട്ട് നട്ടംതിരിയുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാന്‍ അനുവദിക്കാത്തതിനാല്‍ വരുമാനം പാടേ നിലച്ചു, ദിനംപ്രതി കടം പെരുകി മിക്കവരും ആത്മഹത്യയുടെ വക്കിലാണ്. ഇനിയും ഇത് നീട്ടിക്കൊണ്ടു പോയാൽ വ്യാപാരികൾ ആത്മഹത്യ ചെയ്യാതെ വഴിയില്ല. എന്നാൽ ഈ സമയത്തും ആഗോള ഭീമന്മാരായ ഫ്ലിപ്കാർട്ട് ആമസോൺ മിന്ത്ര പോലുള്ള ഓൺലൈൻ വ്യാപാരികൾ യാതൊരു കോവിഡ് മാനദണ്ഡവും പാലിക്കാതെ നൂറിലധികം തൊഴിലാളികളെ വെച്ച് വ്യാപാരം പൊടിപൊടിക്കുകയാണ്.
എല്ലാത്തരം നിയമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് തുറന്നു പ്രവർത്തിക്കുന്ന കടകളിൽ സെക്ടറിൽ മജിസ്ട്രേറ്റ് മാരും പോലീസും കയറിയിറങ്ങി പിഴ ഈടാക്കുകയാണ്. വ്യാപാരികൾ സ്വന്തം വീടും സ്ഥലവും പണയപ്പെടുത്തി എടുത്തിരിക്കുന്ന വ്യാപാര ലോണുകൾക്ക് പലിശ ഒഴിവാക്കി സഹായിക്കുന്നതിന് പകരം മോറട്ടോറിയം പ്രഖ്യാപിക്കുന്നു. ഇതുകൊണ്ട് വ്യാപാരികള്‍ക്കു യാതൊരു നേട്ടവുമില്ല. അധികബാധ്യത ഉണ്ടാക്കുവാന്‍ മാത്രമേ ഇതുമൂലം കഴിയൂ. ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന കടകളുടെ വൈദ്യുതി ചാര്‍ജ്ജും വാടകയും ഒഴിവാക്കി വ്യാപാരികളെ സഹായിക്കേണ്ട സാഹചര്യമാണുള്ളത്. വ്യാപാരികൾക്ക് അടിയന്തിര ധനസഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം എൻ.എം ഷാജഹാൻ, യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്ക്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ടി അഹമ്മദ് എന്നിവർ ധർണ്ണ സമരം വിവിധ സ്ഥലങ്ങളില്‍ ഉദ്ഘാടനം ചെയ്തു. ഗീവർ ജോസ്, എൻ.എ നൈസാം, ജോർജ് വർഗീസ്, പ്രകാശ് ഇഞ്ചത്താനം, ടി.ടി യാസീൻ, മനോജ് വിനായക, അലങ്കാർ അഷ്റഫ്, കെ.ജി ജെയിംസ്, മുഹമ്മദ് സാലി, അബ്ദുൽ ഖാദർ എന്നിവർ ധര്‍ണ്ണ സമരത്തിന് നേതൃത്വം നൽകി.