പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു. സന്ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നഗരം മുഴുവൻ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത് കമാനങ്ങളും കൊടിതോരണങ്ങളും ഒരുക്കി. വെള്ളിയാഴ്ച 10.30-ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ പരിസരത്ത് പ്രവർത്തകരുണ്ടാകും. വാദ്യഘോഷങ്ങളും കാവടി ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങളും വരവേൽപിനായി ഒരുക്കി.
തുടർന്ന് റോഡുമാർഗം 11-ഓടെ പൊതുസമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. എൻ.ഡി.എ. സ്ഥാനാർഥികളായ കേന്ദ്രമന്ത്രി വി.മുരളീധരൻ(ആറ്റിങ്ങൽ), അനിൽ കെ.ആന്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ(ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര). ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഉപാധ്യക്ഷൻ കെ.പദ്‌മകുമാർ എന്നിവർ വേദിയിൽ ഉണ്ടാകും.






























