പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള മുഴുവൻ ആശങ്കകളും പരിഹരിക്കണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക്പോളിൽ ഇവിഎം മെഷീനിനെതിരെ പരാതി ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന മുഴുവൻ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളും പൂർണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്തണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങളാണ് രണ്ടിടത്തായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിൽ 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാസർകോട് കഴിഞ്ഞ ദിവസം നടത്തിയ മോക് പോൾ പരിശോധനയിലും നാല് വിവിപാറ്റ് പ്രിൻ്റിൽ ബിജെപിക്ക് അധിക വോട്ടെന്ന പരാതി ഉയർന്നിരുന്നു.
സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സാഹചാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വോട്ടിംഗ് മെഷീനുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. കാസർഗോഡ് വിഷയത്തിൽ സുപ്രീം കോടതി ഉടനടി ഇടപെട്ടത് സ്വാഗതാർഹമാണ്. പത്തനംതിട്ട മണ്ഡലത്തിലും പരാതി ഉയർന്ന സാഹചര്യത്തിൽ സുപ്രിംകോടതിയുടെ തന്നെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.