കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഇപ്പോൾ പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ പ്രമുഖ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബെര്‍ഹംപുരിലാണ് യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളില്‍തന്നെ മത്സരിക്കും.
മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി അസാദ് ബര്‍ദമാന്‍ ദുര്‍ഗാപുരില്‍ മത്സരിക്കും. നിലവില്‍ ബി.ജെ.പിയുടെ എസ്.എസ്. അലുവാലിയയാണ് ഇവിടുത്തെ എം.പി. ജല്‍പായ്ഗുരിയില്‍ നിര്‍മല്‍ ചന്ദ്ര റോയ് മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും ബരക്പുരില്‍ പാര്‍ഥ ഭൗമിക്കും ഡുംഡുമില്‍ സൗഗത റോയും ബസിര്‍ഹട്ടില്‍ ഹാജി നൂറുല്‍ ഇസ്ലാമും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. ജാദവ്പുരില്‍ സയോനി ഘോഷാണ് സ്ഥാനാര്‍ഥി. ശ്രീരാംപുരില്‍ കല്യാണ്‍ ബാനര്‍ ജനവിധി തേടും.





























