മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം (എ.ജി.എം.) ക്വാറം തികയാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ആവശ്യത്തിന് പ്രതിനിധികൾ ഹാജരാകാത്തതിനെ തുടർന്ന് (ക്വാറം തികയാതെ) എ.ജി.എം. മാറ്റിവെക്കുന്നത്. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഏതാനുംദിവസങ്ങൾക്കുള്ളിൽ ചേരുന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം എന്ന നിലയിൽ ഏവരും ഉറ്റുനോക്കിയിരുന്നതാണ് ഈ എ.ജി.എം. ചന്ദ്രശേഖരന്റെ ടാറ്റാ സൺസിലെ ഡയറക്ടർ സ്ഥാനമുൾപ്പെടെ ഇതിൽ പരിഗണിക്കാനിരുന്നതാണ്.
ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ പ്രകാരം ക്വാറംതികയാൻ അഞ്ച് അംഗങ്ങൾ യോഗത്തിനെത്തണം. ഇതിലൊരാളെ സർ രത്തൻ ടാറ്റാ ട്രസ്റ്റും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും ചേർന്ന് സംയുക്തമായി നാമനിർദേശംചെയ്യുന്നതാണ്. സർ രത്തൻ ടാറ്റാ ട്രസ്റ്റ് ബോർഡിലെ അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണംനടക്കുന്ന സാഹചര്യത്തിൽ ട്രസ്റ്റ് യോഗം ചേരുന്നതിനും നിർണായക തീരുമാനങ്ങളെടുക്കുന്നതിനും മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറുടെ വിലക്കുണ്ട്. അതുകൊണ്ടുതന്നെ ഇരു ട്രസ്റ്റുകൾക്കും ഒരുമിച്ച് പ്രതിനിധിയെ എ.ജി.എമ്മിലേക്ക് നാമനിർദേശം ചെയ്യാനാകുന്നില്ല.
ടാറ്റാ സൺസിൽ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന് 27.98 ശതമാനവും സർ രത്തൻ ടാറ്റാ ട്രസ്റ്റിന് 23.56 ശതമാനവും ഓഹരികളാണുള്ളത്. ഇരു ട്രസ്റ്റുകളുടെയും ചേർന്നുള്ള ഓഹരികൾ 40 ശതമാനത്തിനു മുകളിലാണെങ്കിലാണ് ഈ നിർദേശം ബാധകമാകുക. നിലവിലിത് 51.54 ശതമാനംവരും. ക്വാറം തികയില്ലെന്ന് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് നേരത്തെ തന്നെ ടാറ്റാ സൺസിനെ അറിയിച്ചിരുന്നതാണ്. എന്നാൽ യോഗംവിളിക്കാതെ അതു മാറ്റാനാകില്ലെന്ന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് യോഗംചേരാൻ ശ്രമംനടന്നത്. എ.ജി.എം. നടത്തുന്നതിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ടാറ്റാ സൺസ് അറിയിച്ചു.
എ.ജി.എം. വൈകുന്നത് ടാറ്റാ സൺസിന്റെ പുതിയ ചെയർമാന്റെ നിയമനത്തിലും പുനർനിയമനത്തിന് തന്നെ പരിഗണിക്കേണ്ടെന്ന എൻ. ചന്ദ്രശേഖരന്റെ തീരുമാനം അംഗീകരിക്കുന്നതിലും അനിശ്ചിതത്വം നിറയ്ക്കുകയാണ്. 2027 ഫെബ്രുവരി 20-നാണ് ചന്ദ്രശേഖരന്റെ കാലാവധി പൂർത്തിയാകുക. അതിനിടെ, ടാറ്റാ ട്രസ്റ്റ്‌സിലെ ചില അംഗങ്ങൾ സർ രത്തൻ ടാറ്റ ട്രസ്റ്റിലെ യോഗവിലക്കിൽ ഇളവു തേടി നേരിട്ട് ചാരിറ്റി കമ്മിഷണറെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

































