തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് കളമൊരുക്കാനുള്ള തിരക്കിലേക്ക് സി.പി.എമ്മും ഇടതുമുന്നണിയും കടന്നു. 15 സീറ്റുകളില്‍ മത്സരിക്കുന്ന സി.പി.എം. വിജയസാധ്യത മുന്‍നിര്‍ത്തിയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ്. മണ്ഡലം പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരത്തിനിറക്കിയും പരീക്ഷണമുണ്ടാകും. മന്ത്രി കെ. രാധാകൃഷ്ണനടക്കം അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങളാണ് പരിഗണനയിലുള്ളത്. ഇതില്‍ മൂന്നുപേരുടെ സ്ഥാനാര്‍ഥിത്വം എറക്കുറെ ഉറപ്പാണ്. കെ.കെ. ശൈലജ, തോമസ് ഐസക്, എളമരം കരീം എന്നിവരാണ് സ്ഥാനാര്‍ഥികളാകുമെന്ന് ഉറപ്പായിട്ടുള്ളത്. ശൈലജ വടകരയിലും ഐസക് പത്തനംതിട്ടയിലും എളമരം കോഴിക്കോട്ടും മത്സരിക്കും. ഒരു വനിതാസ്ഥാനാര്‍ഥി മാത്രമാണ് ഉണ്ടാകാനിടയുള്ളത്. അത് ശൈലജയില്‍ ഒതുങ്ങും. വടകരയില്‍ എ. പ്രദീപ് കുമാറിനെ പരിഗണിച്ചിരുന്നു. അങ്ങനെയെങ്കില്‍ കോഴിക്കോട് സീറ്റില്‍ ഒരുവനിതയെ നിര്‍ത്താമെന്നായിരുന്നു ആലോചന. മേയര്‍ ബീനാ ഫിലിപ്പിന്റെ പേര് ഉയര്‍ന്നത് അങ്ങനെയാണ്.
എ.കെ. ബാലന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുന്ന മറ്റ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. ആലത്തൂര്‍ മണ്ഡലത്തിലേക്കാണ് ഈ രണ്ടുപേരുകളും സജീവമായുള്ളത്. തൃശ്ശൂര്‍ ജില്ലാസെക്രട്ടേറിയറ്റ് രാധാകൃഷ്ണന്റെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. കെ. രാധാകൃഷ്ണനാണെങ്കില്‍ വിജയസാധ്യത കൂടുതലാണെന്ന് തൃശ്ശൂര്‍ ഘടകം കണക്കുകൂട്ടുന്നു. കൊല്ലം, ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റുകളും സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദേശിച്ചുകഴിഞ്ഞു. ആലപ്പുഴയില്‍ നിലവിലെ എം.പി. എ.എം. ആരിഫിനെത്തന്നെ മത്സരിപ്പിക്കാമെന്നാണ് അഭിപ്രായം. കൊല്ലം മണ്ഡലത്തില്‍ ആ ജില്ലയില്‍നിന്നുതന്നെയുള്ള സ്ഥാനാര്‍ഥിയാവണമെന്ന് നിര്‍ദേശിച്ചു. എം. മുകേഷ് എം.എല്‍.എ.യുടെ പേരാണ് ജില്ലാസെക്രട്ടേറിയറ്റ് നല്‍കിയിട്ടുള്ളത്. അയിഷപോറ്റിക്കും സാധ്യത പറയുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























