വടകര : ഒരു ക്യാൻവാസിൽ വരച്ചുചേർക്കാനൊരുങ്ങുകയാണ് ലോകനാർകാവിന്റെ മായികദ്യശ്യങ്ങളും മറ്റും. ഇതോടെ പുതിയൊരു ചിത്രമായി തീരും കേരളത്തിന് മുന്നിൽ ലോകനാർകാവ്. ലോകനാർകാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി വെള്ളിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തുമ്പോൾ പ്രതീക്ഷയിലാണ് ലോകനാർകാവും പയംകുറ്റിമലയും.
പയംകുറ്റിമലയിൽ 2.15 കോടി രൂപ ചെലവിട്ട് ടൂറിസംവകുപ്പ് വിവിധപദ്ധതികൾ നടപ്പാക്കിയത് ഈ വർഷമാണ്. ഇത് സന്ദർശിക്കുന്നത് കൂടാതെ പുതുതായി എന്ത് പദ്ധതികൾ ഇവിടേക്ക് കൊണ്ടുവരാനാകും എന്നതിലും ചർച്ചയുണ്ടാകും.
റോഡ് വികസനം, കുടിവെള്ളപദ്ധതി തുടങ്ങിയവയെല്ലാം പരിഗണനയിലുള്ള പദ്ധതികളാണ്.ലോകനാർകാവ് തീർഥാടനടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണ് ടെൻഡറായി നിൽക്കുന്നത്. ഇത് രണ്ടിന്റെയും പ്രവൃത്തി വേഗത്തിലാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും അവലോകനത്തിൽ വരും. 10 വർഷം മുമ്പെ വിഭാവനം ചെയ്ത പദ്ധതിയാണ് ഒന്ന്. ഇത് പാതിവഴിയിൽ നിലച്ചിട്ട് എട്ടുവർഷത്തോളമായി. ഇത് പുനരാരംഭിക്കാൻ 3.6 കോടിരൂപ അനുവദിച്ചിരുന്നു.
സിൽക്കിനാണ് നിർവഹണച്ചുമതല നൽകിയത്. യു.എൽ.സി.സി.എസിനെക്കൊണ്ട് പ്രവൃത്തി ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ പദ്ധതിക്ക് വേഗം കൂട്ടുകയെന്നതിന് ടൂറിസം വകുപ്പ് പ്രത്യേക പരിഗണന നൽകുന്നുണ്ട്. മന്ത്രിയുടെ സന്ദർശനം ഇതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മറ്റൊരു പദ്ധതി കിഫ്ബിധനസഹായത്തോടെയുള്ളതാണ്. തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി 6.9 കോടി രൂപയാണ് ലോകനാർകാവിലേക്ക് അനുവദിച്ചത്.
ഇത് ടെൻഡർ ചെയ്ത് പ്രവൃത്തി തുടങ്ങാവുന്ന നിലയിലെത്തിയിട്ടുണ്ട്. രണ്ട് പ്രവൃത്തികളും ആരംഭിക്കുന്നതോടെ ലോകനാർകാവിന്റെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ വികസനപ്രവൃത്തികൾക്കാണ് സാക്ഷ്യം വഹിക്കുക.
മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം നടക്കുന്നതോടെ തടസ്സങ്ങളെല്ലാം നീങ്ങി എല്ലാം സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷ.