പത്തനംതിട്ട : എല്ലാ സർക്കാർ ജീവനക്കാരും എല്ലാവർഷവും ജനുവരി മാസം പതിനഞ്ചാം തീയതിയ്ക്കകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരപ്പട്ടിക സമർപ്പിക്കണമെന്ന് സർക്കുലർ ഉണ്ടായിട്ടും പാലിക്കാത്ത കെഎസ്ആർടിസി ജീവനക്കാർ സ്വത്ത് പട്ടിക സമർപ്പിക്കണമെന്ന് കാണിച്ച് കെഎസ്ആർടിസി 29/ 7 /2025 ൽ സർക്കുലർ പുറപ്പെടുവിച്ചു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് കെഎസ്ആർടിസി എംടിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപടിയോടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
ലോകായുതയുടെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസിലെ ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള മുഴുവൻ ജീവനക്കാരും സ്വത്തുവിവരപ്പട്ടിക നൽകണമെന്ന് കാണിച്ച് സർക്കുലർ കെഎസ്ആർടിസി പുറപ്പെടുവിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ള എല്ലാ വിഭാഗം ജീവനക്കാരും സ്വത്ത് വിവരം പട്ടിക നൽകേണ്ടതാണെന്നും 2025 ജനുവരി മാസത്തിൽ സമർപ്പിക്കേണ്ട സ്വത്ത് വിവര പട്ടിക ആരും സമർപ്പിച്ചിരുന്നില്ലെന്നും കെഎസ്ആർടിസിയിലെ വിവരാവകാശ ഉദ്യോഗസ്ഥൻ റഷീദ് ആനപ്പാറയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.





























