കൊച്ചി: ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ലോകായുക്താ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതിയാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയില്‍ പരാതി നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ ഹര്‍ജിയില്‍ ലോകായുക്ത എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. നിലവിലെ നിയമം അനുസരിച്ച് വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും.
വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-ന് ഉത്തരവിനായി മാറ്റിയ പരാതിയില്‍ ഇതുവരെ വിധി പറയാത്ത സാഹചര്യത്തിലായിരുന്നു ഹര്‍ജി. ഒരു വര്‍ഷമായി വിധിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ഈ വിധിയെ മറികടക്കാനാണ് പുതിയ ഭേദഗതികള്‍ കൊണ്ടു വന്നത്. എന്നാല്‍ ആ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടില്ല.
ലോകായുക്തയില്‍ പരാതി നല്‍കിയ തിരുവനന്തപുരം നേമം സ്വദേശിയും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജിക്കാരന്‍. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. എന്‍.സി.പി. നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്കു പുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും അനുവദിച്ചതും ചോദ്യം ചെയ്തു.
സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചതും പരാതിയാണ്. ആര്‍എസ് ശശികുമാര്‍ ലോകായുക്ത രജിസ്റ്റാറെ എതിര്‍കക്ഷിയാക്കി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ ടി ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു.
ഇപ്പോള്‍ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ സാധ്യമാണെന്നു വ്യക്തമാക്കുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ നിഗമനങ്ങള്‍ റിപ്പോര്‍ട്ടാക്കി ബന്ധപ്പെട്ട അധികാരിക്കു കൈമാറിയാല്‍ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിയമന അധികാരി ഗവര്‍ണറാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയും.
ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ അവസ്ഥ മാറ്റാനാണ് ഭേദഗതി കൊണ്ടുവന്നത്. ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവര്‍ണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അഥോറിറ്റിയാക്കി. മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരെയുള്ള വിധികളില്‍ സ്പീക്കറുമായിരിക്കും അപ്പലറ്റ് അഥോറിറ്റി. എന്നാല്‍, ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായില്ല.
































