തിരുവനന്തപുരം : ലോകായുക്തയുടെ അധികാരത്തില്‍ പൂട്ടിടാനുള്ള നീക്കത്തില്‍ വെട്ടില്‍വീണ് സര്‍ക്കാര്‍. ലോക്പാല്‍ ശക്തിപ്പെടുത്തണമെന്നും അഴിമതി തുടച്ചുനീക്കണമെന്നും സി.പി.എം തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുംവിധം നിയമം ദുര്ബലപ്പെടുത്തുന്നെന്ന ആക്ഷേപമുയരുന്നത്. ശക്തമായി പ്രതിഷേധിച്ച പ്രതിപക്ഷം ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്കി. നിയമസഭ ചേരാനിരിക്കെ, തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ അനൗചിത്യവും അവര്‍ ചോദ്യം ചെയ്യുന്നു. രാജ്യത്ത് ഒരിടത്തുമില്ലാത്ത വ്യവസ്ഥയാണ് മാറ്റുന്നതെന്നും എ.ജിയുടെ ഉപദേശപ്രകാരമാണ് നടപടിയെന്നുമാണ് ഭരണപക്ഷ വിശദീകരണം.
വിജിലന്‍സ് കമീഷന്റെ ചിറകരിഞ്ഞ നരേന്ദ്ര മോദിയുടെ തീരുമാനവുമായാണ് പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത്. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറും ഭരണപക്ഷവും അധ്വാനിക്കേണ്ടിവരും. മുഖ്യമന്ത്രിക്കും മന്ത്രി ആര്.ബിന്ദുവിനുമെതിരായ പരാതികളില്‍ തിരിച്ചടി ഉറപ്പായതാണ് ലോകായുക്തക്ക് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നിലെന്നാണ് പ്രതിപക്ഷ ആക്ഷേപം. അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ട് ദുരുപയോഗിച്ച് 25 ലക്ഷം രൂപ നല്കി, അന്തരിച്ച എം.എല്‍.എ രാമചന്ദ്രന് നായരുടെ കാര്‍ വായ്പ അടക്കാനും മറ്റും 8.5 ലക്ഷം നല്കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാചുമതലയുള്ള പോലീസുകാരന് അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്കെതിരായ പരാതികള്‍.
കണ്ണൂര്‍ വൈസ്ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചതാണ് മന്ത്രി ബിന്ദുവിനെതിരായ പരാതി. ലോകായുക്ത വിധി എതിരായാല്‍ ബന്ധപ്പെട്ടവര്‍ക്ക് രാജിവെക്കേണ്ടിവരുമെന്നതിനാല്‍ കാലേക്കൂട്ടി ലോകായുക്തയെ തളയ്ക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. നിയമങ്ങള്‍ സ്വാഭാവിക നീതിക്കും ഭരണഘടനക്കും വിധേയമായിരിക്കണമെന്നാണ് സര്‍ക്കാര്‍ വാദം. ഭേദഗതി നീക്കം വിവാദത്തിലായതോടെ ഗവര്‍ണറുടെ തീരുമാനമായിരിക്കും ശ്രദ്ധേയം. പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന ആക്ഷേപം ഗവര്‍ണര്‍ക്കും കണക്കിലെടുക്കേണ്ടിവരും.





























