തിരുവനന്തപുരം : മോദിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു എന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടറുമായി വിവിധ പദ്ധതികളെ സംബന്ധിച്ച് സംസാരിച്ചു. എല്ലാ കൗൺസിലർമാർക്കും അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിൻ്റെ വികസന പദ്ധതികളെ സംബന്ധിച്ച് അദ്ദേഹം എല്ലാവർക്കും പറഞ്ഞുനൽകി. അമിത് ഷാ പാർലമെൻറിൽ ആയതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല എന്നും വി വി രാജേഷ് പറഞ്ഞു.
ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിൽ എത്തിയത്. കേരള എക്സ്പ്രസിലായിരുന്നു യാത്ര. ബിജെപിക്ക് പിന്തുണ നൽകിയ നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ യാത്രയിലില്ല. വിവിധ റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകി. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും. 13നാണ് മടക്കം.





























