പത്തനംതിട്ട : ചുങ്കപ്പാറ വെള്ളത്തിനടിയിലാതോടെ വ്യാപാര മേഖലയിൽ കോടികളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികള്‍. കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയിൽ ചുങ്കപ്പാറയിൽ വ്യാപക നാശനഷ്ടം. ടൗണിലെ 37 കടകളിലും നിരവധി വിടുകളിലും വെള്ളം കയറി. വ്യാപാര മേഖലയിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഞായറാഴ്ച രാത്രി 12 മണിയോടെ തോരാതെ പെയ്യ്ത അതിശക്തമായ മഴയില്‍ സമീപത്തെ ചെറുതോടുകൾ കരകവിഞ്ഞൊഴുകുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ ടൗണിലേക്ക് വെള്ളം കയറുകയായിരുന്നു.
പീടികയിൽ സൂപ്പർ മാർക്കറ്റ്, മരുതേൻ കുന്നേൽ ഏജൻസിസ്, റാവുത്തർ ടെക്റ്റയിൽ, ബിസ്മി, ഇഫ്താർ ജൂസ് പാലസ്, സാജൻ ബേക്കറി, പ്ലാത്തോട്ടത്തിൽ ഏജൻസീസ്, ഗുഡ് ബിൻ എന്റെർ പ്രൈസ്, വാഴക്കാലായിൽ ജൂവലേഴ്സ്, കോട്ടേമണ്ണിൽ സ്റ്റോഴ്സ്, റോയൽ ബേക്കറി, നാഷണൽ ഇലക്ട്രിക്കൽസ്, കോട്ടേ മണ്ണിൽ ടെക്റ്റയിൽസ്, അലൈൻ ബേക്കറി , കൊച്ചിൻ എംപോറിയം, അൽഫയർ ഫുഡ് ലൈൻ, അൽഫയർ ഷോപ്പിംഗ് സെന്റർ, ചോലക്കൽ സ്റ്റേഴ്സ്, ലാവണ്യ ഷോപ്പിംഗ് സെന്റർ, മോളൂസ് ലേഡിസ് സെന്റർ, ബിസ്മി ചിക്കൻ സെന്റർ, ചാനൽ കമ്മ്യൂണിക്കേഷൻസ്, അൽ അമീൻ ഫ്രൂട്ട്സ്, റയാൻ സ്വീറ്റ്സ് പാലസ്, പതാലിൽ ഗിഫ്റ്റ് ഹൗസ്, റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പ്, ബിജുവിന്റെ പലചരക്ക് കട, അനിഷ് ഹോട്ടൽ എന്നിവിടങ്ങളിൽ വെള്ളം കയറി.
സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറി. ഓണം വിപണി ലക്ഷ്യമിട്ട് പല കടകളിലും സാധനങ്ങൾ കൂടുതൽ എടുത്തിരുന്നതിനാൽ ഓരോ വ്യാപാര സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചുങ്കപ്പാറ ചക്കാലയിൽ മുനീറിന്റെ വിടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ ഊരു കുഴി തോട്ടിലൂടെ 150 മീറ്ററോളം ഒഴുകി പോയി. തോട്ടിൽ കലുങ്കിലെ സ്ലാബിൽ തങ്ങി നിന്ന കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിന്‍ ഉപയോഗിച്ചാണ് കരക്കെത്തിച്ചത്.