കോഴിക്കോട് : ലൗ ജിഹാദ് പരാമര്‍ശത്തില്‍ വീണത് വിദ്യയാക്കി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ഇരുട്ടി വെളുത്തപ്പോഴാണ് അദ്ദേഹത്തിനു ബോധോദയമുണ്ടായത്. അതോടെയാണ് തിരുത്തിയത്. ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തില്‍ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേര്‍ വിദേശത്തുനിന്നടക്കം വിളിച്ചു വിമര്‍ശനം അറിയിച്ചുവെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവിന്റെ വിവാദ പ്രതികരണം. അതേ സമുദായം അദ്ദേഹം ഇന്നലെ പറഞ്ഞത് ഇങ്ങനെയാണ്. രണ്ട് സമുദായങ്ങളില്‍ തമ്മില്‍ കലാപമോ ശത്രുതയോ ഉണ്ടാക്കാന്‍ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങനെയൊരു പ്രണയ ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാന്‍. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി ഘടകത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാന്‍ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.
മതസൗഹാര്‍ദ്ദം തകരാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണോയെന്ന് മനസിലാക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുന്‍പ് വരെ ഗള്‍ഫില്‍ ജോലിയിലായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂടാ. ഞങ്ങളുടെ ഡോക്യുമെന്റ്‌സില്‍ പറഞ്ഞത് പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്നാണ്. അങ്ങനെയൊന്നുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂര്‍വമായിട്ട്. ഡിസ്‌പ്രൊപോര്‍ഷനായിട്ട് വിശദീകരിക്കേണ്ടതില്ല. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മത രഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നുണ്ട്.
ലൗ ജിഹാദ് എന്ന പേര് ആര്‍എസ്‌എസ് ഉണ്ടാക്കിയതാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് കണ്ണടച്ച് എതിര്‍ക്കുക അല്ലെങ്കില്‍ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാന്‍ കഴിയാത്ത അനുഭവങ്ങള്‍ കേരളത്തില്‍ അറ്റയും തെറ്റയുമായിട്ടുണ്ട്. മുന്‍ എംഎല്‍എ കൂടിയായ ജോര്‍ജ് എം തോമസ് പറഞ്ഞു. സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാല്‍ കന്യാസ്ത്രീകള്‍ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു. ഡി.വൈ.എഫ്.ഐക്കാരന്‍ നേതാവ് ധൈര്യമുണ്ടെങ്കില്‍ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്. വിവാഹത്തിന് സി.പി.എം മുന്‍കൈയെടുത്തു, പാര്‍ട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായതിനാല്‍ ഇത് പാര്‍ട്ടിയെ ആളുകള്‍ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യന്‍ വിഭാഗം നല്ല നിലയില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അംഗീകരിക്കുന്നു.
ബിഷപ്പടക്കമുള്ളവര്‍ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഞങ്ങള്‍ക്കെതിരാക്കേണ്ടത് യു.ഡി.എഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്. ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാന്‍ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേര്‍ത്തത്.
































