ഹൈദരാബാദ് : ട്രെയിൻ യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് കമിതാക്കൾ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ നിന്നുള്ള സിരിഷ് നീലവേണി എന്നിവരാണ് ട്രെയിനിനുള്ളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബരി എക്സ്പ്രസിലെ യാത്രയ്ക്കിടെ സെക്കന്ദരാബാദിലെ ചെർലപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു ഇവരുടെ ആത്മഹത്യ ശ്രമം. കമിതാക്കളായ ഇരുവരും വിവാഹിതരാണ്. രണ്ടുപേർക്കും നാട്ടിൽ വേറെ കുടുംബവുമുണ്ട്. എന്നാൽ ഇവർ തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇന്നലെ ട്രെയിൻ മാർഗം കോയമ്പത്തൂരിൽ എത്തിയ ഇവർ ഇവിടെ കഴിയുകയായിയുന്നു. ഇതിനിടെ തന്റെ ഭർത്താവും നീലവേണിയും കോയമ്പത്തൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ സിരിഷിന്റെ ഭാര്യ സുലോചന ഇവിടെ എത്തുകയും ഇരുവരെയും തിരികെ വീട്ടിൽ വരാൻ നിർബന്ധിക്കുകയും ചെയ്തു.
തുടർന്ന് മൂവരും ശ്രീകാകുളത്തേയ്ക്ക് വരാൻ ശബരി എക്‌സ്‌പ്രസിൽ കയറി. ട്രെയിൻ യാത്രയ്ക്കിടെയാണ് സിരിഷും നീലവേണിയും വിഷം കഴിച്ചത്. ഇവർ വിഷം കഴിച്ച് ബോധരഹിതനായി കുഴഞ്ഞ് വീഴുന്നത് കണ്ട മറ്റ് യാത്രക്കാർ റെയിൽവേ അധികൃധരെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ പോലീസ് ഇരുവരെയും ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും നില ഗുരുതരാമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.






























