കവിയൂർ : മണിലയാറിന്റെ തീരത്തെ മനയ്ക്കച്ചിറ, തോട്ടഭാഗം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ഏഴ് കുടുംബങ്ങളെ തോട്ടഭാഗം എൽപി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കവിയൂർ പുഞ്ചയുടെ മധ്യത്തിലെ പാറേകുന്തറ ഭാഗമാകെ മുങ്ങിയതിനെ തുടർന്ന് പടിഞ്ഞാറ്റുംചേരി എൽപിഎസ് ക്യാമ്പിലേക്ക് ഏട്ടു വീട്ടകാരെ മാറ്റേണ്ടിവന്നു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, വില്ലേജ് ഓഫീസർ മിനി കുമാരി, വാർഡുമെമ്പർ വിനോദ്, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം എന്നിവർ ക്യമ്പുകളിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു. ഞാലിക്കണ്ടം-കടമാൻകുളം, തുരുത്ത-വാക്കേക്കടവ്, വാക്കേക്കടവ്-മുണ്ടിയപ്പള്ളി, കുന്നുമ്മേൽപ്പടി-തുരുത്ത് എന്നി ഗ്രാമീണ പാതകൾ മുങ്ങിയതിനാൽ ഗതാഗതം നിലച്ചു.
കവിയൂർ-നടയ്ക്കൽ പൊതുമരാമത്ത് റോഡിൽ കോട്ടമുണ്ടകത്തിൽ 500 മീറ്ററോളം ദൂരത്തിൽ രണ്ടടിയിലേറെ വെള്ളക്കെട്ടാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് വാക്കേക്കടവിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ രോഗബാധിതനായ തോമസ് ചെറിയാനെ ദുരന്തനിവാരണ സേനയുടെ സഹായത്താൽ പഞ്ചായത്ത് അധികൃതർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരവിപേരൂരിൽ ഓതറ, പുലയകുന്ന്, ചെങ്ങാമണ്ണിൽ, ചെറുതോട് ഭാഗങ്ങളിൽ വെള്ളം കയറി. കഴിക്കനോതറ കെവിയുപി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഏഴ് കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ചെങ്ങാമണ്ണിൽനിന്നുള്ള വീട്ടുകാരെ നന്നൂർ കമ്യൂണിറ്റിഹാൾ ക്യാമ്പിലാക്കി. മുരിങ്ങശ്ശേരി, എൽപിഎസ്, നന്നൂർ ദേവീവിലാസം സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള അറിയിച്ചു. മണ്ണീറ്റിപടി-പൂവപ്പുഴ പാത മുങ്ങിയതിനെ തുടർന്ന് ഗതാഗതം നിലച്ചു. മിക്കയിടത്തും വൈദ്യുതി വിതരണം ഭാഗികമായേ പുനഃസ്ഥാപിച്ചിട്ടുള്ളൂ.





























