തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഐ എമ്മിലെ എം ബി രാജേഷിനെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ 23–ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എം ബി രാജേഷ് തൃത്താല മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രോടെം സ്പീക്കർ പിടിഎ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എം ബി രാജേഷിന് 96 വോട്ടും യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
സഭയിൽ എൽഡിഫിന് 99 അംഗങ്ങളും യുഡിഎഫിന് 41അംഗങ്ങളുമാണുള്ളത്. കീഴ്വഴക്കമനുരിച്ച് പ്രോടെം സ്പീക്കർ വോട്ട് ചെയ്തില്ല. ആരോഗ്യകാരണങ്ങളാൽ രണ്ട് എൽഡിഎഫ് അംഗങ്ങൾക്കും ഒരു യുഡിഎഫ് അംഗത്തിനും വോട്ടുചെയ്യാനായില്ല. 2 നാമനിദേശപത്രികയാണ് എം ബി രാജേഷിന് വേണ്ടി നൽകിയത്.
ഒന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പേര് നിർദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ പിന്താങ്ങി. മറ്റൊന്നിൽ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ പേര് നിർദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണുനാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദേശിച്ചു. മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ചു.































