കോട്ടയം : കേരള കോൺഗ്രസിന്റെ ഓഫീസ് അന്വേഷിച്ച് നെറ്റിൽ സെർച്ച് ചെയ്ത എം.പി ജോസഫിനെ വയസ്‌കരയിലുള്ള കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി’ ഓഫീസിൽ എത്തിച്ച് ഗൂഗിൾ. പാർട്ടി ഓഫീസിന്റെ മുന്നിൽ എത്തിയപ്പോഴാണ് തനിക്ക് പറ്റിയ അമളി ജോസഫ് മനസിലാക്കിയത്. ശനിയാഴ്ചയാണ് സംഭവം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം കോട്ടയത്ത് എത്തിയത്.
കേരള കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്കുള്ള വഴി ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഗൂഗിൾ വഴികാട്ടിയതാകട്ടെ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്ക്കും. ഇവിടെ എത്തി പാർട്ടി ഓഫീസിന്റെ വരാന്തയിലേയ്ക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പാർട്ടി ഓഫീസിനുള്ളിൽ കെ.എം മാണിയുടെ ചിത്രം കണ്ടത്. ഇതല്ലേ കേരള കോൺഗ്രസ് ഓഫീസെന്ന് പാർട്ടി ഓഫീസിനു മുന്നിൽ നിന്ന പ്രവർത്തകനോട് ചോദിക്കുകയും ചെയ്‌തു. അതേ ഇത് കേരള കോൺഗ്രസ് എമ്മിന്റെ ഓഫീസെന്ന് പ്രവർത്തകർ മറുപടി നൽകുകയും ചെയ്തു.
ഒടുവിൽ അബദ്ധം മനസിലാക്കിയ ജോസഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫീസിലേയ്ക്കുള്ള വഴി ചോദിക്കുകയും അതേ വേഗത്തിൽ തന്നെ കാറിനുള്ളിൽ കയറി മടങ്ങുകയും ആയിരുന്നു. തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും, കെ.എം മാണിയുടെ മരുമകനുമാണ് എം.പി ജോസഫ്. പ്രവർത്തകൻ വഴി പറഞ്ഞു കൊടുത്തെങ്കിലും വിശ്വാസമില്ലാതിരുന്ന എം.പി ജോസഫ് വീണ്ടും ഗൂഗിൾ മാപ്പിട്ടാണ് പോയത്. പിന്നീട് ഇദ്ദേഹം എവിടെ എത്തി എന്നു ഗൂഗിളിനു മാത്രമേ അറിയൂ.