ഇടുക്കി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം മണി. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണത്തിലും ഇടതുപക്ഷം വിജയിക്കുമെന്ന് മണി പ്രവചിച്ചു. പി.ജെ. ജോസഫിന്റെ മകൻ മത്സരിക്കുന്ന തൊടുപുഴയിൽ പോലും അട്ടിമറി നടന്നാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉടുമ്പഞ്ചോലയിൽ സംശയമില്ല. താൻ മാറിയതിനുശേഷം ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രന് സ്വാധീനം കുറയുമെന്ന യു.ഡി.എഫ് പ്രചാരണങ്ങളെ അദ്ദേഹം പുച്ഛിച്ചു തള്ളി. കഴിഞ്ഞ 15 വർഷം എം.എൽ.എയായിരുന്ന പരിചയസമ്പത്ത് ജയചന്ദ്രനുണ്ടെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി താൻ മണ്ഡലത്തിന്റെ മുഖഛായ മാറ്റിയെന്നും മണി പറഞ്ഞു. അതിനാൽ തന്നെ ജയചന്ദ്രന്റെ വിജയത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.





























