ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ പന്ത്രണ്ട് മണി വരെയും നിർത്തിവച്ചു. ഇന്ന് സഭ സമ്മേളിക്കും മുമ്പ് പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷഅംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്ക് എതിരെ മുദ്രാവാക്യങ്ങളുമായി എൻഡിഎ അംഗങ്ങളും ആഭ്യന്തമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷവും മുഖാമുഖമെത്തുകയായിരുന്നു. രണ്ട് വിഭാഗങ്ങൾക്കും ഇടയിൽ ഉദ്യോഗസ്ഥർ സുരക്ഷാവലയം തീർക്കുകയായിരുന്നു. ഇതിനിടെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്.





























