കൊച്ചി : രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്‌കരിക്കുമെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഉന്നാവോയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറിനാല്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ട അമ്മമാരെയും സഹോദരിമാരെയുമെല്ലാം ഓര്‍ക്കുന്നുവെന്നും ഇങ്ങനെ എത്രയോ മനുഷ്യരുടെ കണ്ണീര്‍ ഈ രാജ്യത്ത് വീഴുമ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇന്നത്തെ മാപ്പപേക്ഷ പൊളിഞ്ഞുപോയ നാടകത്തിന്റെ ബാക്കിപത്രമാണെന്നെന്നും ശിവപ്രസാദ് പറഞ്ഞു.
ശിവപ്രസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഉന്നാവോയിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അതിന് ശേഷവും മൃഗീയമായി വേട്ടയാടപ്പെടുകയും ചെയ്ത പെൺകുട്ടിയെ ഓർക്കുന്നു. ഗുജറാത്ത് വംശഹത്യയിൽ സംഘപരിവാറിനാൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ട അമ്മമാരെയും സഹോദരിമാരെയും ഓർക്കുന്നു. തന്നെയും സഹോദരിമാരെയും പീഡിപ്പിച്ച നരാധമന്മാരായ സംഘപരിവാറുകാരെ വിട്ടയക്കാൻ തീരുമാനിച്ച ഗുജറാത്ത് ഗവൺമെന്റിനെതിരെ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തിയ രാജ്യത്തിൻ്റെ അഭിമാനമായ ബിൽകിസ് ബാനോ എന്ന സ്ത്രീയെ ഓർക്കുന്നു.
മണിപ്പൂരിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും നഗ്നരായി തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്ത സ്ത്രീകളെ ഓർക്കുന്നു. ജമ്മു കാശ്മീരിലെ കത്വ്വയിൽ ക്രൂര പീഡനത്തിന് ഇരയായ എട്ടുവയസ്സുകാരി ആസിഫ ബാനുവിനെ ഓർക്കുന്നു. രാജ്യത്തിനുവേണ്ടി പൊരുതി നേടിയ മെഡലുകൾ പോലും ഉപേക്ഷിച്ച് സ്ത്രീകളുടെ അഭിമാനത്തിനു വേണ്ടി തെരുവിൽ പോരാട്ടം നയിച്ച റെസ്ലിംഗ് ചാമ്പ്യന്മാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജറംഗ് പൂണിയ, സംഗീത ഫോഗട്ട് എന്നിവരെ ഓർക്കുന്നു.
ഇങ്ങനെ എത്രയോ മനുഷ്യരുടെ കണ്ണീർ ഈ രാജ്യത്ത് വീഴുമ്പോഴും അതൊന്നും കണ്ട ഭാവം നടിക്കാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇന്നത്തെ മാപ്പപേക്ഷ പൊളിഞ്ഞു പോയ നാടകത്തിൻ്റെ ബാക്കിപത്രമാണെന്ന് മനസ്സിലാക്കാൻ ലോജിക്കൽ സെൻസ് ഉള്ള ഇന്ത്യക്ക് നിസ്സാരമായി സാധിക്കുമെന്ന് ഓർക്കുന്നത് നല്ലതാണ്. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ എല്ലാം നിശബ്ദരായിരുന്നവരുടെ ഇന്നത്തെ മാപ്പ് രാജ്യം തിരസ്കരിക്കും.
































