തിരുവനന്തപുരം : അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എം.ശിവശങ്കര്‍ രംഗത്ത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതിയെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പറയുന്നു. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ശിവശങ്കര്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെയും തള്ളുന്നു. ഡിസി ബുക്സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമുള്ളത്.
അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലുള്ള പുസ്തകത്തിലാണ് കോളിളക്കമുണ്ടാക്കിയ സ്വര്‍ണ്ണക്കടത്തുകേസിനെ കുറിച്ച് എം ശിവശങ്കര്‍ ആദ്യമായി വിശദമായി പറയുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദം തുടങ്ങുമ്പോള്‍ തന്നെ തന്നിലേക്കും അത് വഴി സര്‍ക്കാറിലേക്കും കാര്യങ്ങള്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമം ഉണ്ടായെന്നാണ് വിമര്‍ശനം. ‘സ്വപ്നയുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടി. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അടയ്ക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്ന പറഞ്ഞത്. സ്വപ്നക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായി’- ശിവശങ്കര്‍ പുസ്തകത്തില്‍ കുറിക്കുന്നു.






























