തിരുവനന്തപുരം : പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അമേരിക്ക പറയുന്നത് പോലെയാണ് ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അപമാനകരമായ അവസ്ഥയാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുകയാണ് എന്നും ഗോവിന്ദൻ വിമർശിച്ചു. ഇടതുപക്ഷം ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും അവ സംഭവിക്കുന്നതാണ് കാണുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. സാമ്രാജ്യത്വ അനുകൂല സമീപനത്തിനെതിരായി ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അങ്ങോളമിങ്ങോളം പാചകവാതക ക്ഷാമം രൂക്ഷമാണ്.
റസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം മുടങ്ങുന്നില്ല എന്നുറപ്പുവരുത്താനുള്ള സാഹചര്യം ഉണ്ടാക്കണം. സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പാർട്ടി പ്രവർത്തകർ അടക്കം ഇടപെടണം. കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് ഇപ്പോഴും സ്വീകരിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. എല്ലാം സുരക്ഷിതമാണ് എന്ന കേന്ദ്രസർക്കാരിന്റെ മറുപടി പച്ചക്കള്ളമാണെന്ന് തെളിയുകയാണ് എന്നും ഗോവിന്ദൻ പറഞ്ഞു.






























