കൊച്ചി : താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാലാ പാർവതി. ശ്വേതാ മേനോനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് അവർ ഉന്നയിച്ചത്. ശ്വേതാ മേനോൻ സംഘടനയിലേക്ക് തിരിച്ചുവരുന്നു എന്ന് കേട്ടപ്പോൾ ജോയ് മാത്യു അടക്കം രാജിവെച്ചിട്ട് പോയെന്ന് അവർ പറഞ്ഞു. ജനറൽ ബോഡിയിൽ കണക്കുകൾ ചോദിച്ചപ്പോൾ ശ്വേത ഇറങ്ങിയോടുകയായിരുന്നു. കണക്കുചോദിക്കുന്നവർ ശരിയല്ലെന്നാണ് ശ്വേത പറയുന്നത്. ഇത് ഒരു പ്രസിഡന്റിന് ചേർന്ന പെരുമാറ്റമല്ല. ധ്യാൻ ശ്രീനിവാസനെപ്പോലെയുള്ള യുവനടന്മാർ ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് വരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“കോടതി വിധിയുമായി ഓഫീസിലേക്ക് വന്നാൽ ശ്വേതയെ എതിർക്കില്ല. കഴിഞ്ഞദിവസം വന്ന കോടതിവിധി രമേഷ് പിഷാരടി എംഎൽഎയെ മാത്രം മാറ്റിനിർത്തിക്കൊണ്ടുള്ളതാണ്. രമേഷ് പിഷാരടിക്ക് അഡ്ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നാണ് വിധിയിലുള്ളത്. കൺവീനർക്ക് മാത്രമാണ് സ്റ്റേ. അദ്ദേഹം രാജിവെച്ചതോടെ ആ പ്രശ്നം കഴിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു. മിനുട്സ് ബുക്കുകളും വീഡിയോകളും ഓഫീസിൽ വെക്കാതെ വീട്ടിൽ കൊണ്ടുപോയി വെച്ചിരിക്കുകയാണെന്നും കാണുന്നില്ലെന്നുമൊക്കെയാണ് ജനറൽ സെക്രട്ടറി പറയുന്നത്. താക്കോൽ കാണുന്നില്ലെന്നും പറയുന്നു. ഇത് കുട്ടിക്കളിയല്ല. മിനുട്സ് ബുക്ക് തിരികെ നൽകാൻ തയ്യാറല്ലെന്നുള്ള ജനറൽ സെക്രട്ടറിയുടെ നിലപാട് ഒരു സംഘടനയുടെ സുതാര്യമായ പ്രവർത്തനത്തിന് തടസ്സമാണ്.
ശ്വേതാ മേനോൻ തിരിച്ചുവരുന്നു എന്ന് കേട്ടപ്പോൾ ജോയ് മാത്യു അടക്കം രാജിവെച്ചിട്ട് പോയി. സംഘടനയുടെ പ്രവർത്തനം മുടങ്ങരുത്. എത്രയും പെട്ടന്ന് ചെറുപ്പക്കാരായവർ നേതൃസ്ഥാനത്തേക്ക് വരണം. ധ്യാൻ ശ്രീനിവാസനെപ്പോലുള്ളവർ മത്സരരംഗത്തിറങ്ങണം. ധ്യാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ തലപ്പത്തേക്ക് വരണം. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും രക്ഷാധികാരികളായിക്കൊണ്ട് സംഘടനയെ ഏറ്റെടുക്കണം. ശ്വേതാ മേനോൻ ഓഫീസിൽ വരരുതെന്നോ, പ്രാഥമികാംഗത്വം രാജിവെയ്ക്കണമെന്നോ ഞങ്ങളാരും പറഞ്ഞിട്ടില്ല. ബിജെപിയിൽനിന്ന് ശ്വേതാ മേനോൻ രണ്ടുകോടി രൂപ വാങ്ങിയെന്ന് ഒരു ആരോപണമായിട്ടാണ് ബാബുരാജ് പറഞ്ഞത്”. മാലാ പാർവതി പറഞ്ഞു.






























