കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് വമ്പൻ സ്വീകരണമൊരുക്കി സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിൻ ഭാസ്‌കറിനെ സ്വീകരിക്കാൻ സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ എത്തിയിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറി കെ ഗോപാലൻ മാസ്റ്റർ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് എന്നിവരടക്കമാണ് ജിതിനെ സ്വീകരിക്കാനെത്തിയത്. മാലയിട്ട് സ്വീകരിച്ച ജിതിനെയും കൊണ്ട് റോഡിലൂടെ പ്രകടനമായി നീങ്ങുകയും ചെയ്തു. ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരിൽ വെച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിതിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്.കേസിൽ റിമാൻഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് ജാമ്യം അനുവദിച്ചത്.
ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിർമ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂൺ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.






























