പാലക്കാട്: അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് മധുവിന്റെ കുടുംബം. കോടതി വാദികള്‍ക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികള്‍ അട്ടിമറിച്ചു. നാല് വര്‍ഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ നന്നേ കുറഞ്ഞുപോയെന്ന് മധുവിന്റെ അമ്മയും പ്രതികരിച്ചു.
അതേസമയം അട്ടപ്പാടി മധു കൊലക്കേസില്‍ കൂറ് മാറിയ ഒമ്പത് സാക്ഷികള്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദേശം. മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യമൊഴി നല്‍കിയ ശേഷം മൊഴി തിരുത്തിയവര്‍ക്കെതിരെയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം 24 സാക്ഷികളാണ് കോടതിയില്‍ കൂറുമാറിയത്. മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികള്‍ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റ് പ്രതികള്‍ 1,18,000 രൂപയും പിഴയടയ്ക്കണം. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മ മല്ലിയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചത്.





























