തിരുവനന്തപുരം : കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ. ഭരണമാറ്റത്തെത്തുടർന്നുണ്ടാകുന്ന സ്വാഭാവികമായ ഒരു നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തന കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി മധുപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിൽ നിന്നും നൽകുന്ന ധനസഹായം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. 4000 രൂപയായിരുന്ന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിച്ചു.
1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ കൂട്ടി 1600 രൂപയാക്കി മാറ്റാനുള്ള സർക്കാർ ഉത്തരവ് നേടിയെടുക്കാൻ ബോർഡിന് കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിലെ കണക്കുകൾ പ്രകാരം 4600 പേർക്ക് 5000 രൂപ വീതമുള്ള പെൻഷനും, 375 പേർക്ക് കുടുംബ പെൻഷനും നൽകി വരുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് നൽകുന്നത്. ഒരു സംവിധായകൻ കൂടിയായ മധുപാലിന്റെ സാന്നിധ്യം തിയേറ്ററുകളുമായി മികച്ച ആശയവിനിമയം നടത്തുന്നതിനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് വർഷത്തെ സേവനത്തിന് ശേഷം ബോർഡിന്റെ വികസന പ്രവർത്തനങ്ങളിൽ കൃത്യമായ പുരോഗതി വരുത്താൻ കഴിഞ്ഞെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.





























