കൊല്ലം : ബിജെപിയിലേക്ക് ചുവടുമാറാൻ മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് മാരാർജി ഭവനിൽ വച്ച് കൂടിക്കാഴ്ച നടത്തും. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിയായിരുന്നു. അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ രശ്മി.





























