ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ. ഈ എസ്‌യുവി ക്രാഷ് ടെസ്റ്റ് ഏജൻസിയുടെ വൺ-സ്റ്റാർ റേറ്റിംഗാണ് നേടിയത്. സമീപകാലത്ത് മഹീന്ദ്ര എസ്‌യുവി നേടിയ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. പരീക്ഷിച്ച ബൊലേറോ നിയോ മോഡലിന് രണ്ട് എയർബാഗുകളാണ് ഉണ്ടായിരുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ ഇത് മോശമായി സ്കോർ ചെയ്തു. ഏജൻസിയുടെ പുതിയ സുരക്ഷാ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ഗ്ലോബൽ NCAP മഹീന്ദ്ര ബൊലേറോ നിയോ പരീക്ഷിച്ചത്. ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്ക് സംരക്ഷണം കുറവാണെന്ന് ക്രാഷ് ടെസ്റ്റ് കാണിച്ചു. എസ്‌യുവിക്ക് അസ്ഥിരമായ ഘടനയും അസ്ഥിരമായ ഫുട്‌വെൽ ഏരിയയും മോശം പാദ സംരക്ഷണവും മുൻ നിരയിലെ യാത്രക്കാർക്ക് ദുർബലമായ നെഞ്ച് സംരക്ഷണവും ഉണ്ടെന്ന് ഏജൻസി പറഞ്ഞു.
എസ്‌യുവിക്ക് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ നൽകുന്നില്ല, ഇത് മോശം സ്‌കോറിന് കാരണമായി. എല്ലാ വരികളിലും മൂന്ന് പോയിൻ്റ് ബെൽറ്റുകളുടെ അഭാവം മൂലം മഹീന്ദ്ര ബൊലേറോ നിയോയും ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ മോശം സ്കോർ നേടി. മധ്യനിരയിലെ ബെഞ്ച് സീറ്റുകൾ എല്ലാ യാത്രക്കാർക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ്, ചൈൽഡ് ലോക്ക്, ഓവർസ്പീഡ് മുന്നറിയിപ്പ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ആൻ്റി-തെഫ്റ്റ് എഞ്ചിൻ ഇമ്മൊബിലൈസർ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് മഹീന്ദ്ര ബൊലേറോ നിയോ എസ്‌യുവി വരുന്നത്.