കോന്നി : ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന മഹ്‌കോട്ടദേവ പഴം കോന്നിയിലും വിളഞ്ഞു. ഞള്ളൂർ പുത്തൻവീട്ടിൽ സനജിന്റെ പറമ്പിലാണ് മഹ്കോട്ടദേവ പഴം വിളഞ്ഞത്. പ്രമേഹത്തിനും പ്രഷറിനും ക്യാൻസറിനും ഉത്തമ ഔഷധമാണ് മഹ്‌കോട്ടദേവ സസ്യം എന്നാണ് പറയപ്പെടുന്നത്. മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നും കൊണ്ടുവന്ന പഴം എന്നാണ് പേരിന്റെ അർത്ഥം. മഹ്‌കോട്ടദേവ പഴം ദൈവത്തിന്റെ കിരീടം എന്നും അറിയപ്പെടുന്നു. ചെടിയുടെ ഇല, തണ്ട്, വേര് തുടങ്ങിയവയെല്ലാം ഉപയോഗപ്രദങ്ങളാണ്. കുരു നീക്കിയ ഉണങ്ങിയ പഴം നിരവധി അസുഖങ്ങൾ അകറ്റുവാൻ ധാരാളം പേർ ഉപയോഗിച്ചുവരുന്നുണ്ട്. അതിനാൽ മഹ്‌കോട്ടദേവ പഴം ഡ്രഗ് ലോഡ് എന്നും അറിയപ്പെടുന്നുണ്ട്.
പ്രമേഹം, ട്യൂമർ, ഹൃദ്രോഗം, ക്യാൻസർ എന്നിവക്കെതിരെ ഫലപ്രദമായ ഒരു ഓഷധമായി പലരും ഇത് ഉപയോഗിച്ചുവരുന്നു. കുരു മാറ്റി അരിഞ്ഞുണക്കിയ മഹ്‌കോട്ടദേവ 500 മില്ലി ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലി ലിറ്റർ ആക്കിയതിനുശേഷം രാവിലെയും രാത്രിയിലും കുടിക്കാം. ചെറിയ ചീളുകളാക്കി ഒരു ചീളിന് ഒരു ഗ്ലാസ് വെള്ളം എന്ന കണക്കിൽ വെട്ടിത്തിളപ്പിച്ച് ആറിയതിനുശേഷം വൈകുന്നേരത്തിനുമുൻപേ ഓരോ ഗ്ലാസ്സ് വീതം കുടിച്ചുതീർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുവാൻ കഴിയും. ലവർസിറോസിസിന്റെ കാഠിന്യം കുറക്കുന്നതിനും യൂറിക്കാസിഡിന്റെ അളവ് നിയന്ത്രിക്കാനും, വാതം, വൃക്ക സംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയെ തടയുന്നതിനും ഈ പഴം ഉത്തമമാണ്. വയറിളക്കം, അലർജി മൂലമുള്ള ചൊറിച്ചിൽ, എക്സിമ എന്നിവയെയും സുഖപ്പെടുത്തും. പ്രത്യുല്പാദന ശേഷി വർധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നുണ്ട്.
അമേരിക്കയിൽ നിന്നുമാണ് ഇത് ഞള്ളൂരിൽ എത്തിക്കുന്നത്. മൂന്നര വർഷത്തോളം പ്രായമായ പതിമൂന്ന് മരങ്ങൾ ഇപ്പോഴുണ്ട്. പഴത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി ആളുകൾ സനജിന്റെ വീട്ടിൽ എത്തുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു. ആറുമാസത്തിൽ ഒരിക്കലാണ് ചെടി പൂവിടുന്നത്.