കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര്ക്ക് നേരെ വിമാനത്തിൽ അതിക്രമമുണ്ടായതായി പരാതി. വ്യാഴാഴ്ച ഡൽഹിയിലേക്കുള്ള 6E 719 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം. വിമാനത്തിൽ വെച്ച ഒരു കൂട്ടം പുരുഷന്മാർ തന്നെ ശല്യം ചെയ്യുകയും അധിക്ഷേപകരമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് മഹുവയുടെ പരാതി. ഇവർ ‘ചോർ ചോർ ടിഎംസി ചോർ’, ‘ജയ് ശ്രീരാം’ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും മഹുവ ആരോപിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.
ഇത് വെറുമൊരു ജനരോഷം അല്ലെന്നും തന്റെ സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും മഹുവ മൊയ്ത്ര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള സ്വാഭാവിക രാഷ്ട്രീയ പ്രതിഷേധമാണിതെന്ന വാദങ്ങളെ അവർ തള്ളിക്കളഞ്ഞു. വിമാനത്തിനുള്ളിൽ തന്റെ സുരക്ഷ ലംഘിക്കപ്പെട്ടുവെന്നും ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നുമാണ് മഹുവ പറഞ്ഞു.






























