ന്യൂഡല്‍ഹി: പാക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പത് പേരെ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് സെല്‍ പിടികൂടി. ഡൽഹി, മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പ്രധാനപ്പെട്ട ഇടങ്ങളും സുരക്ഷാ ഉദ്യാഗസ്ഥരെയുമാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനില്‍ നിന്നും ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്. പിടിയിലായവരില്‍ ഏഴ് പേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയായ കാമി ലാമയുമാണ്. ഇവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് സുരക്ഷാ സംവിധാനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കണ്ടെത്തിയ ആയുധശേഖരണത്തില്‍ അത്യാധുനിക പിസ്റ്റള്‍, ഗ്രനേഡ്, ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളുമാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവര്‍ക്ക് പാകിസ്താന്‍ പിന്തുണയുള്ള ഓപ്പറേറ്റര്‍മാരുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നാണ് ആക്രമണം നടത്തേണ്ട ഇടങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍. പിടിയിലായവരും മുംബൈ അധോലോകവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ആയുധക്കടത്ത്, ഫണ്ടിങ്, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇവർ ഏകോപിപ്പിക്കുന്നത് ക്രിമിനല്‍ ചാനലുകള്‍ ഉപയോഗിച്ചാണെന്നാണ് നിഗമനം. പിടിയിലായവരുമായി ബന്ധപ്പെട്ട മറ്റ് സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഇവര്‍ ലക്ഷ്യമിട്ട ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.






























