തിരുവനന്തപുരം: കാലവർഷം എത്താറായിട്ടും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാളിയതായി ആക്ഷേപം. അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി.
ദുര്‍ഗന്ധം മൂലം നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.മുട്ടറ്റം വരെയുള്ള മലിന ജലത്തിലൂടെയാണ് ജനങ്ങള്‍ നടന്നു നീങ്ങുന്നത്. പുലര്‍ച്ചെ മുതല്‍ തലസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പെയ്ത അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മഴയാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയാക്കിയത്.
തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വത്സലാ നഴ്‌സിംഗ് ഹോം റോഡില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡടച്ചു. ശക്തമായ മഴയില്‍ പഴവങ്ങാടിയിലെ കടകളില്‍ വെള്ളം കയി. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ജില്ലയിലെ ശക്തമായ മഴ കണക്കിലെടുത്ത് മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.





























