മലപ്പുറം : ജില്ലയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി ഭാരവാഹികളുടെയും നേതാക്കളുടെയും അഭിപ്രായം അറിയുന്നതിനായി എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന് ശനിയാഴ്ച ജില്ലയിലെത്തും. ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളുമായും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമായും ചര്‍ച്ച നടത്തും. എ.ഐ.സി.സി സെക്രട്ടറിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ഡി.സി.സിയില്‍ യോഗം ചേരുന്നുണ്ട്. താല്‍ക്കാലികമായി പ്രസിഡന്റ് ചുമതല നല്കിയ ഇ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിലാണ് യോഗം.
ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ചരടുവലികളും സജീവമായി നടക്കുന്നുണ്ട്. തുടക്കംമുതല്‍ മലപ്പുറത്ത് എ വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം ലഭിക്കാറുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വി.വി. പ്രകാശിന് പകരം താല്‍ക്കാലിക ചുമതല നല്കിയ ആര്യാടന് ഷൗക്കത്താണ് പ്രസിഡന്റ് പദവിക്കായി മുന്‍നിരയിലുള്ളത്. എന്നാല്‍ ഷൗക്കത്തിന് എതിരെ എ വിഭാഗത്തിനുള്ളില്നിന്ന് തന്നെ കടുത്ത എതിര്‍പ്പുകളാണുയരുന്നത്. എ.പി. അനില്‍കുമാര്‍ എം.എല്‍.എയും ഇവരെ പിന്തുണക്കുന്നുണ്ട്. ഐ വിഭാഗവും ജില്ലയില്‍ രണ്ട് വിഭാഗമായി മാറിയിട്ടുണ്ട്. പി.ടി. അജയ്മോഹന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് രമേശ് ചെന്നിത്തലക്ക് ഒപ്പം ഉറച്ചുനില്‍ക്കുന്നത്.
എന്നാല്‍ പ്രതിപക്ഷ നേതൃപദവിയില്‍ തിരിച്ചെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആര്യാടന് മുഹമ്മദ് പിന്തുണ നല്കിയതിനാല് ചെന്നിത്തലയും പ്രസിഡന്റ് സ്ഥാനത്തില്‍ ഷൗക്കത്തിന്റെ പേരാണ് മുന്നോട്ടുവെക്കുന്നത്. ഷൗക്കത്തിന് പകരം പറയാന്‍ പ്രധാന നേതാക്കളില്ലെന്നതാണ് മറു വിഭാഗത്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വി.എ. കരീം, വി. സുധാകരന്, ബാബുമോഹന കുറുപ്പ് എന്നിവരാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന പേരുകള്‍.
പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടെയിലും ഇവര്‍ക്ക് സ്വീകാര്യത കുറവാണെന്നാണ് മറുപക്ഷം ഉന്നയിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിച്ചത് പോലെ ഗ്രൂപ്പിന് അതീതമായി സ്ഥാനം നല്‍കുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്. കെ. സുധാകരനും വി.ഡി. സതീശനും എടുക്കുന്ന നിലപാടും നിര്‍ണായകമാകും.