തിരൂർ: വിനോദയാത്ര പോയി കംബോഡിയയിൽ ലഹരിസംഘത്തിന്റെ പിടിയിൽപെട്ട് അബോധാവസ്ഥയിലായ യുവാവിനെ നാട്ടിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ സ്വദേശിയായ 24കാരനാണു 2 മാസം മുൻപു കംബോഡിയയിൽ എത്തിയപ്പോൾ ലഹരിസംഘത്തിന്റെ പിടിയിലായത്. വീസ കാലാവധി തീർന്നതോടെ നാട്ടിലേക്കു തിരിച്ചുവരാൻ ഭയന്നു കംബോഡിയയിൽ തന്നെ തുടർന്ന യുവാവിനെ വീട്ടുകാർ ഇടപെട്ടാണു കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. കംബോഡിയയിൽ എത്തിയ ഇയാൾ ബൈക്ക് വാടകയ്ക്കെടുത്തു വിയറ്റ്നാം അതിർത്തിയിൽ എത്തിയിരുന്നു.
അവിടെ വച്ചു പരിചയപ്പെട്ട ചിലർ ഹാപ്പി ഡ്രിങ്ക് എന്ന പേരിൽ പാനീയം നൽകിയതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീടു സംഘം പണവും പാസ്പോർട്ടും കൈക്കലാക്കി ദിവസങ്ങളോളം ഒരു കേന്ദ്രത്തിൽ താമസിപ്പിച്ചു. ഇതിനിടെ കംബോഡിയയിലെ ഒരുമാസത്തെ ടൂറിസ്റ്റ് വീസ കാലാവധി തീർന്നു. പിന്നീടു സംഘത്തിൽനിന്നു രക്ഷപ്പെട്ട യുവാവ് സാമൂഹ്യമാധ്യമം വഴി വീട്ടുകാരുമായി ബന്ധപ്പെട്ടു.വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കംബോഡിയയുമായി ബന്ധമുള്ള ചിലർ ഇടപെട്ട് യുവാവിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഒട്ടേറെപ്പേർ ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലഹരിസംഘത്തിന്റെ പിടിയിൽപെട്ടു കഴിയുന്നതായി രക്ഷപ്പെട്ട യുവാവ് പറഞ്ഞു.





























