കൊച്ചി: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായ ഹോക്കി ഗോള്കീപ്പർ പി ആർ ശ്രീജേഷ് നാട്ടിലെത്തി. ചരിത്ര മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കായികമന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ശ്രീജേഷിനെ സ്വീകരിച്ചത്. വൈകുന്നേരം 5.30നുള്ള വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീജേഷിനെ മന്ത്രി പൊന്നാട അണിയിച്ച് സ്വീകരിച്ചു.
സർക്കാർ ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് എത്തിയത്. കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ശ്രീജേഷിനെ പുറത്ത് കാത്തുന്ന നിന്ന നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കായിക പ്രേമികകള്‍ ആര്‍പ്പു വിളികളോടെയും പൂച്ചെണ്ടു നല്‍കിയുമാണ് സ്വീകരിച്ചത്. തുടര്‍ന്ന് തുറന്ന ജീപ്പില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ കിഴക്കമ്പലത്തെ വീട്ടിലേക്ക് ആനയിച്ച് കൊണ്ടു പോയത്.
എറണാകുളം ജില്ല കളക്ടര്‍ ജാഫര്‍ മാലിക്, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പി.വി ശ്രീനിജന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.