ലണ്ടന്‍ : ബ്രിട്ടണിലെ വിചിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ. കെയര്‍ ഹോമില്‍ സ്ഥിരം ജോലി ലഭിച്ച സന്തോഷം പങ്കിടാനാണ് ഇന്നലെ വൈകുന്നേരത്തോടെ വിചിന്‍ വര്‍ഗീസിന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് മുറിയില്‍ എത്തുന്നത്. ഫോണില്‍ വിളിച്ചപ്പോള്‍ ഉത്തരം ഇല്ലാതെ വന്നെങ്കിലും തിരക്കില്‍ ആയിരിക്കും എന്നാണ് സുഹൃത്ത് പ്രിയ ഓര്‍ത്തതും. എന്നാല്‍ മുറിയിലേക്ക് നോക്കിയപ്പോള്‍ അനക്കം ഇല്ലാത്ത നിലയില്‍ കണ്ടെത്തിയ വിചിന്‍ വെറുതെ പറ്റിക്കാന്‍ നടത്തുന്ന അഭിനയം ആയിരിക്കും എന്നാണ് കരുതിയതും. എങ്കിലും തൊട്ടു താഴെയുള്ള കടയിലെ തമിഴ് വംശജനായ വ്യക്തിയെ കൂടി കൂട്ടിന് വിളിച്ച് അകത്തു നിന്നും പൂട്ടിയിട്ടില്ലായിരുന്ന കതക് തുറന്നു മുറിയില്‍ കടന്നതോടെയാണ് വിചിന്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരം സുഹൃത്തിനു മനസിലാകുന്നത്.
തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളെയും പരിചയക്കാരായ ഏതാനും മലയാളികളെയും രാത്രിയോടെ വിവരം അറിയിക്കുക ആയിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി സംഭവ സ്ഥലത്തേക്ക് ലിവര്‍പൂള്‍, ബിര്‍ക്കിന്‍ഹെഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതലായി മലയാളികള്‍ എത്തിയത്. വിചിനെ കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്തിന് അറിയാമായിരുന്നതിനാല്‍ ആളെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നില്ല. എന്നാല്‍ വിചിന്‍ എഴുതിയതെന്നു കരുതപ്പെടുന്ന കത്ത് മുറിയില്‍ നിന്നും ലഭിച്ചത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ബാഹ്യ ഇടപെടലില്‍ വിചിന്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം.
ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ വിചിന് ജോലി ചെയ്യാനുള്ള സൗകര്യം നിമിത്തമാണ് ബിര്‍ക്കിന്‍ഹെഡില്‍ താമസമാക്കിയത്. മലയാളി നടത്തുന്ന കെയര്‍ ഏജന്‍സിയില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെ താമസിച്ചു കെയര്‍ ഹോമില്‍ ജോലി ചെയ്യുക ആയിരുന്നു. ഇതിനിടയില്‍ വിചിന്‍ ജോലിക്കെത്തിയ കെയര്‍ ഹോം യുവാവിന് സ്ഥിരമായി ജോലി ഓഫര്‍ ചെയ്യുക ആയിരുന്നു. ഇതിനായി വിചിന് പണമൊന്നും ചെലവാക്കേണ്ടി വന്നില്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. എന്നാല്‍ ഇതറിഞ്ഞ കെയര്‍ ഏജന്‍സി നടത്തിപ്പുകാരന്‍ ജോലി ലഭിക്കുന്നതിന് ആവശ്യമായ സഹായം എന്ന നിലയില്‍ പങ്കു ചോദിച്ചെന്ന വിവരവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.
അതേസമയം വിചിനുമായി നടത്തിയ സംഭാഷണം കൈവിട്ടു പോയെന്നു മനസിലാക്കിയ ഏജന്‍സിക്കാരന്‍റെ ഒത്താശയോടെ വിചിന്‍റെ മരണം നടന്നു മിനിട്ടുകള്‍ക്കകം ആ യുവാവിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന സംഭാഷണങ്ങളാണ് പുറത്തു വന്നത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാസ്തവമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന ചോദ്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരരുതെന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നാണ് കണ്ടെത്താനാകുന്നത്.































