ന്യൂഡൽഹി : വനിത സംവരണ ഭേദഗതി ബില്‍ ഇപ്പോള്‍ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. വനിത സംവരണ ഭേദഗതി ബില്ല് കൊണ്ട് വന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന് ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞു. സ്ത്രീ സംവരണം കോണ്‍ഗ്രസിന്റെ സാമൂഹ്യ നീതി കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.
വനിത സംവരണ ഭേദഗതി ബില്‍, എഫ്‌സിഐര്‍എ ഭേദഗതി, പശ്ചിമേഷ്യന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയായത്. വനിതാ സംവരണ ഭേദഗതി കൊണ്ടുവന്നതും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിശദീകരിച്ചു. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നീക്കങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ കൂടിയാലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് ഇത്തരമൊരു നീക്കം നടത്തേണ്ടതെന്ന് ഖര്‍ഗെ വിശദീകരിച്ചു. പാര്‍ലമെന്റ് സമ്മേളനം ഏപ്രില്‍ 16 മുതല്‍ 18 വരെ ഷെഡ്യൂല്‍ ചെയ്തതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.






























