ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഖാർഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
“ക്ഷേത്രത്തിന്റെ മേൽനോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. ആരാണ് പൂജകൾക്ക് തുടക്കമിട്ടത്? അതും അദ്ദേഹം. രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയത് ആരാണ്? അതും അദ്ദേഹം തന്നെ. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതും അദ്ദേഹം. എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രിയായതുകൊണ്ട്, അദ്ദേഹം തന്നെ സഭയിൽ വന്ന് മറുപടി നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം”- ഖാർഗെ വ്യക്തമാക്കി.

























