ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സാമ്പത്തിക മേഖലക്കും സാമൂഹിക കെട്ടുറപ്പിനും കനത്ത പ്രഹരമേൽപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 11 വർഷത്തിനിടെ ഭരണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടുകയാണ് മോദി സർക്കാർ ചെയ്തത്. ബിജെപിയും ആർഎസ്എസും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വയംഭരണാധികാരത്തെ ആക്രമിച്ച് അവയെ ദുർബലപ്പെടുത്തിയെന്ന് ഖാർഗെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഈ കാലയളവിൽ പൊതുജനാഭിപ്രായത്തിന് എതിരായി പ്രവർത്തിക്കുകയും സർക്കാരുകളെ പിൻവാതിലിലൂടെ അട്ടിമറിക്കുകയും ഒരു പാർട്ടിയുടെ ഏകാധിപത്യം അടിച്ചേൽപ്പിക്കുകയും ചെയ്തു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുകയും ഫെഡറൽ സംവിധാനം ദുർബലമാക്കപ്പെടുകയും ചെയ്തു. വെറുപ്പിന്റെയും ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നു. ദലിതരെയും ഗോത്രവർഗക്കാരെയും പിന്നോക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്നത് വർധിച്ചു. അവർക്ക് സംവരണവും തുല്യാവകാശങ്ങളും നിഷേധിക്കാനുള്ള ഗൂഢാലോചന തുടർന്നുകൊണ്ടിരിക്കുന്നു. മണിപ്പൂരിലെ അവസാനിക്കാത്ത അക്രമങ്ങൾ ബിജെപിയുടെ ഭരണപരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും ഖാർഗെ പറഞ്ഞു.





























