പശ്ചിമ ബംഗാൾ : ബിസിസിഐ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും സൗരവ് ഗാംഗുലിയെ പിന്തുണച്ച് രംഗത്ത്. സൗരവ് ഗാംഗുലിയെ 2019 നവംബർ 19നാണ് ബിസിസിഐ പ്രസിഡന്റായി നിയമിച്ചത്. നേരത്തെ ഡൽഹിയിൽ നടന്ന ബിസിസിഐ പ്രമുഖരുടെ യോഗത്തിൽ ഗാംഗുലി ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് സൗരവ് ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് (ഐസിസി) അയയ്ക്കണമെന്ന് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. ഗാംഗുലിക്ക് ബിസിസിഐ തലവനായി തുടരാനുള്ള അവസരം നഷ്ടമായെന്ന് അവർ വ്യാഴാഴ്‌ചയും ആവർത്തിച്ച് പറഞ്ഞു.
“എന്തുകൊണ്ടാണ് അദ്ദേഹത്തെ ഐസിസി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാത്തത്? ആർക്കെങ്കിലും മത്സരിക്കാമെന്ന തരത്തിലാണ് ആ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്. ഇത് സൗരവ് ഗാംഗുലിയോട് ചെയ്യുന്ന അനീതിയാണ്. അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു വ്യക്തിയാണ്” മമത വീണ്ടും ഗാംഗുലിക്ക് വേണ്ടി രംഗത്തെത്തി.
“സൗരവ് വളരെ അർഹനായിരുന്നു. അദ്ദേഹം രാജ്യത്തിന് അഭിമാനമാവുമായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം എന്താണ്? ആ സ്ഥാനം മറ്റൊരാൾക്ക് വേണ്ടി നിലനിർത്തുകയാണ്. എന്താണ് ആ സ്വാർത്ഥ കാരണം? സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ ഞാൻ അദ്ദേഹത്തെയും പിന്തുണയ്ക്കുമായിരുന്നു. സൗരവ് മര്യാദയുള്ള ആളായതു കൊണ്ടു മാത്രം ഒന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഒരു പ്രത്യേക വ്യക്തിക്ക് മുൻഗണന നൽകാനുള്ള നാണംകെട്ട രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിത്” മമത നിലപാട് കടുപ്പിച്ചു.
ഗാംഗുലിക്ക് പകരം ലോകകപ്പ് ജേതാവും മുൻ ഓൾറൗണ്ടറുമായ റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായി ചുമതല ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്. ബോർഡിന്റെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പാർട്ടിയിൽ ചേരാൻ ഗാംഗുലി വിസമ്മതിച്ചതിനാൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ഇതെന്ന് ടിഎംസി ആരോപിച്ചു. എന്നാൽ വിഷയം രാഷ്ട്രീയവത്കരിക്കുകയാണ് തൃണമൂലെന്ന് ബിജെപി തിരിച്ചടിച്ചു, ബംഗാളിലെ കായിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആദ്യം തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.































