കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി മമതാ ബാനർജി. നിലവിലെ ക്ഷേമ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് വേണ്ടിയും ആരോഗ്യ പരിരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന 10 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലക്ഷ്മി ഭണ്ടാർ പദ്ധതി പ്രകാരം സ്ത്രീകൾക്ക് നൽകുന്ന ധനസഹായം 500 രൂപയായി വർദ്ധിപ്പിക്കും എന്നതാണ് പ്രധാന വാഗ്ദാനം. ഇതോടെ പൊതുവിഭാഗത്തിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകൾക്ക് 1700 രൂപയും ലഭിക്കും. ബംഗ്ലാർ യുവസാധി പദ്ധതി പ്രകാരമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1500 രൂപ അലവൻസ് നൽകുന്നത് തുടരുകയും കർഷകർക്കും ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്ക് മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക കാർഷിക ബജറ്റ് നടപ്പിലാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്.
കേന്ദ്ര ഇടപെടലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ബംഗാളിന്റെ അസ്തിത്വം സംരക്ഷിക്കാനുമാണ് ജനകീയ കർമ്മ പദ്ധതിയിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും മമത ബാനർജി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തന്റെ സർക്കാർ എപ്പോഴും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ നാലാം തവണയും അധികാരം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നുമാണ് നടക്കുന്നത്. മെയ് നാലിനാണ് ഫല പ്രഖ്യാപനം.






























