പശ്ചിമബംഗാൾ: തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ പിന്തുണച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗോഖലയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഗുജറാത്ത് പോലീസ് ഗോഖലയെ അറസ്റ്റ് ചെയ്യുന്നത്.
‘ഇത് വളരെ മോശവും സങ്കടകരവുമാണ്. സാകേത് വളരെ പ്രധാനപ്പെട്ടവനും മിടുക്കനുമായ ആളാണ്. അദ്ദേഹം ഒരു വാർത്ത ഉദ്ധരിച്ചു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതുകൊണ്ടാണ് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്’ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി പറഞ്ഞു. മോർബി പാലം തകർച്ച വളരെ വലിയ അപകടമാണെന്നും അതിനാലാണ് ഗോഖ്ലെ ഒരു വാർത്താ റിപ്പോർട്ട് ഉദ്ധരിച്ചതെന്നും മമത കൂട്ടിച്ചേർത്തു.
തനിക്കെതിരെ നിരവധി ആളുകൾ ട്വീറ്റ് ചെയ്യുന്നുണ്ട്. സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ആ ട്വീറ്റുകളും വ്യക്തിപരമായ ആക്രമണങ്ങളും പരിശോധിക്കണമെന്നും മമത ബാനർജി വ്യക്തമാക്കി. ഇത് സർക്കാരിന്റെ പ്രതികാര മനോഭാവമാണെന്നും മമത ബാനർജി വ്യക്തമാക്കി. ഗോഖലെയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം.
മോദിയുടെ മോർബി സന്ദർശനം, പ്രദേശത്തെ പാലം തകർന്ന് 130 ലേറെ പേർ മരിക്കാനിടയായ സംഭവം എന്നിവയെ പരാമർശിച്ചായിരുന്നു ഗോഖലെയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ മണിക്കൂറുകൾ മാത്രം നീണ്ട മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവായെന്നുള്ള പ്രാദേശിക പത്രവാർത്തയുടെ ഫോട്ടോ ഉൾപ്പെടെയായിരുന്നു ഗോഖലെയുടെ ട്വീറ്റ്.