ഭോപ്പാൽ: കാമുകിയെ വിവാഹം കഴിക്കുന്നതിനായി ട്രെയിനിലെ ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാരണാസി റെയിൽവേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദർശ് ജയ്‌സ്വാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിരവധി തട്ടിപ്പു പരാതികളാണ് പോലീസിന് ലഭിച്ചത്. ഇയാളിൽ നിന്നും ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ വ്യാജ തിരിച്ചറിയൽ കാർഡും ടിടിഇയുടെ വസ്ത്രവും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം കഴിക്കാനാണ് വേഷം മാറി ടിടിഇ ആയി അഭിനയിച്ചതെന്ന് യുവാവ് പറഞ്ഞു. പ്രതി ബിടെക് ബിരുദ ധാരിയാണ്. എന്നാൽ തൊഴിൽ രഹിതനാണ്.
ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ ജോലി ലഭിക്കണമെന്നും മാതാപിതാക്കൾ യുവാവിനോട് പറഞ്ഞു. ഇതേത്തുടർന്നാണ് ടിടിഇ ആയി വേഷം മാറിയതെന്ന് വാരണാസി ജിആർപി ഇൻസ്‌പെക്ടർ രജൗൾ പറഞ്ഞു. മാർച്ച് മാസത്തിൽ ഇയാളുടെ ഗ്രാമത്തിലെ ഒരു ഇന്റർനെറ്റ് കഫേയിൽ നിന്ന് വ്യാജ ഐഡി കാർഡ് നിർമിച്ചു. വ്യാജ ട്രെയിൻ ടിക്കറ്റുകളും നിർമിച്ച് യാത്രക്കാർക്ക് നൽകി. ഇതേത്തുടർന്ന് യാത്രക്കാർക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും അവരുടെ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.





























